District News
ആലപ്പുഴ: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യ-മയക്കുമരുന്ന് കടത്ത് തടയാൻ ജില്ലയിൽ എക്സൈസ് വകുപ്പിന്റെ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിച്ചു. മാർച്ച് ഒന്നുമുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നതുവരെയാണ് ഡ്രൈവ്. ഇതിന്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിക്കു സമീപമുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.
വ്യാജമദ്യ നിർമാണം, ലഹരിവസ്തുക്കളുടെ കടത്ത്, വിൽപ്പന, ഉപഭോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. ലഹരിമരുന്ന് പിടികൂടാൻ സഹായിക്കുന്നവർക്ക് റിവാർഡ് ചട്ടങ്ങൾ പ്രകാരം പാരിതോഷികം നൽകുന്നതുമാണ്.
ഫോൺ നമ്പറുകൾ: എക്സൈസ് കൺട്രോൾ റൂം, ആലപ്പുഴ: 0477-2252049. ടോൾ ഫ്രീ നമ്പറുകൾ: 1800 425 2696, 155358. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്: 0477-2251639. അസി. എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്): 9496002864. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ: 9447178056.
സർക്കിൾ ഓഫീസുകൾ: ചേർത്തല: 0478-2813126, 9400069483. ആലപ്പുഴ: 0477-2230183, 9400069485. കുട്ടനാട്: 0477-2704833, 9400069487. ചെങ്ങന്നൂർ: 0479-2452415, 9400069488. മാവേലിക്കര: 0479-2340265, 9400069490. ഹരിപ്പാട്: 0479-2412350, 9400069492.
റേഞ്ച് ഓഫീസുകൾ: കുത്തിയതോട്: 0478-2561966, 9400069496. ചേർത്തല: 0478-2823547, 9400069497. ആലപ്പുഴ: 0477-2230182, 9400069498. കുട്ടനാട്: 0477-2704851, 9400069499. ചെങ്ങന്നൂർ: 0479-2451818, 9400069501. മാവേലിക്കര: 0479-2340270, 9400069502. നൂറനാട്: 0479-2383400, 9400069503. കാർത്തികപ്പള്ളി: 0479-2411570, 9400069504. കായംകുളം: 0479-2434858, 94000695.
Kerala
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്കി കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. താന്‍ മത്സരിക്കുമോ എന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാലാണ് കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. നിലവില്‍ അത്തരം സാഹചര്യങ്ങളില്ലെന്നും മുല്ലപ്പള്ളി കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് മതിയായ പരിഗണന നല്‍കണം. താന്‍ കെപിസിസി അധ്യക്ഷനായിരുന്ന സമയത്ത് 46 സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്‍കിയിരുന്നു. യുവാക്കള്‍ക്ക് ഒപ്പം തെരഞ്ഞെടുപ്പില്‍ സീനിയര്‍ നേതാക്കളും മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായം.
ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഇല്ലെന്ന് നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. തന്റെ സ്ഥാനാര്‍ഥിത്വത്തിന് പാര്‍ട്ടി ഒരിക്കലും തടസം നിന്നിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ബോഡി ഷേമിംഗ് പരാമര്‍ശത്തിന് പിന്നാലെ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി. ചിത്തരഞ്ജൻ എംഎൽഎ. രണ്ട് കൈയും ഇല്ലാത്ത ഒരാൾ ചന്തിയിൽ ഒരു ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്’ എന്നായിരുന്നു എംഎൽഎയുടെ പരിഹാസം.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ നാലാം ദിനവും പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയര്‍ത്തി. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി . സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കമുണ്ടായി.
അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യയെന്ന് എഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധ ബാനർ പിടിച്ചുവാങ്ങാൻ സ്പീക്കർ കർശന നിർദേശം നൽകി. സ്പീക്കറുടെ ഡയസിന് മുന്നിൽ വാച്ച് ആൻഡ് വാർഡിനെ ഇന്നും വിന്യസിച്ചിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നു. വെള്ളിയാഴ്ച വരെ നിശ്ചയിച്ചിരുന്ന സമ്മേളനം വ്യാഴാഴ്ച അവസാനിപ്പിക്കാനാണ് നീക്കം. സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു നിയമസഭാ നടപടികൾ തുടർച്ചയായി സ്തംഭിക്കുന്നതിനു പിന്നാലെയാണ് നീക്കം.
വെള്ളിയാഴ്ച പരിഗണിക്കേണ്ട ബില്ലുകൾ വ്യാഴാഴ്ച പാസാക്കാനാണ് നീക്കം. നിയമനിർമാണ പ്രക്രിയകൾ പൂർത്തിയാക്കികൊണ്ട് വ്യാഴാഴ്ച തന്നെ സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ധാരണ.
ശബരിമല സ്വർണക്കവർച്ചയിൽ നിയമസഭയിൽ നാടകീയ രംഗങ്ങളാണ് ഇന്നും അരങ്ങേറിയത്. മന്ത്രിമാർ ഉൾപ്പെടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതോടെ അസാധാരണ സംഭവങ്ങൾക്ക് സഭ വേദിയായി.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നൽകി
നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് നടക്കുന്ന പോലീസ് അതിക്രമം സംബന്ധിച്ച് നടപടികള്‍ നിര്‍ത്തിവച്ച് ചർച്ച ആവശ്യപ്പെട്ട് റോജി എം. ജോണ്‍ അടിയന്തര പ്രമേയ നോട്ടീസിനുമേലുള്ള ചര്‍ച്ചയിലെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതായി ചെന്നിത്തല ആരോപിച്ചു.
2016 മുതല്‍ ഇതുവരെ അച്ചടക്കനടപടിയുടെ ഭാഗമായി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 144 പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുവെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍ പിരിച്ചുവിടപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരോ പദവിയോ മറ്റ് വിശദാംശങ്ങളോ അടങ്ങുന്ന ഒരു ലിസ്റ്റ് സഭയുടെ മുന്‍പാകെ വയ്ക്കാതെയാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയതെന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വന്നാൽ അദ്ദേഹത്തെ ആരും കൈയേറ്റം ചെയ്യാനൊന്നും പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ചിലപ്പോൾ ചിലർ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കുമായിരിക്കും. മുകേഷ് എഴുന്നേറ്റ് നിന്നാൽ യുഡിഎഫും ആ ശബ്ദം ഉണ്ടാക്കുമെന്ന് മുരളീധരൻ പറഞ്ഞു.
ശശീന്ദ്രൻ എഴുന്നേറ്റ് നിൽക്കുമ്പോൾ പൂച്ചയുടെ ശബ്ദം ഉണ്ടാകും. അങ്ങനെയുള്ള ചില ശബ്ദങ്ങൾ അല്ലാതെ മറ്റൊരു അനിഷ്ട സംഭവും ഉണ്ടാവില്ല.
രാഹുലിനെതിരെ അന്വേഷണം നടക്കുന്നതിനു മുമ്പ് വിധി കൽപ്പിക്കേണ്ട കാര്യമില്ല. സർക്കാർ അന്വേഷിക്കുന്നുണ്ടല്ലോ. ആ അന്വേഷണത്തെ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ അതൊക്കെ പരിശോധിക്കട്ടെ.
രാഹുൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ആ കാര്യങ്ങളിലൊക്കെ പാർട്ടി വ്യക്തമായ നയം സ്വീകരിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ല. ബാക്കിയൊക്കെ സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് വന്നിട്ട് അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് സ്വീകരിക്കാം. ഇപ്പോൾ ഈ എടുത്ത നിലപാടിൽനിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ടുപോകേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.